Friday, October 9, 2015


(ചിത്രം കടപ്പാട്: ഗൂഗള്‍ )
സാന്ത്വനം

ജീവിതം ,
എത്രയൊക്കെ വിശദീകരിച്ചാലും
അതിരുകള്‍ കവിയുന്ന
അനന്തതയുടെ അപാരതയെന്നു ഞാന്‍
തേങ്ങാക്കുലയെന്നവള്‍

പ്രണയം ,
അബോര്‍ഷന്‍ ടേബിളില്‍
മലര്‍ന്ന് കിടക്കുന്ന പെണ്ണിന്റെ
മുഖത്തെ മരവിപ്പെന്നു ഞാന്‍
മണ്ണാങ്കട്ടയെന്നവള്‍

ഹൃദയം,
ഓരോ മിടിപ്പിലും
ഞരമ്പുകളുടെ അഴിയാക്കുരുക്കിലെക്ക്
രക്തമോടിക്കുന്ന വെറുമൊരു സ്വാര്‍ത്ഥ -
സ്പന്ദനമെന്ന് ഞാന്‍
അതാണു ജീവനെന്നവള്‍.

എല്ലാം പറഞ്ഞ് കഴിഞ്ഞല്ലോ
നിനക്കൊന്നും പറയാനില്ലേ
ഇനിയെന്തെന്നു ഞാന്‍,
അല്പമടുത്തേക്ക് കിടക്കൂ
സുഖമായുറങ്ങാമെന്നവള്‍.